Tuesday, May 19, 2009

മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കരുത്‌- മലയാളവേദി മുഖ്യമന്ത്രിക്ക്‌ ഭീമഹരജി നല്‍കി



കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദ പുന:സംഘടന സാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതാണ്‌ എന്നു കാണിച്ച്‌ ഡോ.സുകുമാര്‍ അഴീക്കോട്‌, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സേതു, ഡോ.എം.ആര്‍.രാഘവവാര്യര്‍, സാറാ ജോസഫ്‌, സുഗതകുമാരി,ഹൃദയകുമാരി, ഡോ.ടി.ബി.വേണുഗോപാലപ്പണക്കര്‍ തുടങ്ങി സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരും ഭാഷാസ്നേഹികളുമുള്‍പ്പെടുന്ന ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പിട്ട ഭീമഹരജി കേരളമുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചു. മലയാളവേദി രക്ഷാധികാരി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.പവിത്രന്‍, തിരുവനന്തപുരം മലയാളവേദിയുടെ ചെയര്‍മാന്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, കണ്‍വീനര്‍ അജയപുരം ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്നാണ്‌ ഹരജി നല്‍കിയത്‌. രണ്ടുവര്‍ഷങ്ങളിലായി മൂന്നു പേപ്പറിലായി ഇപ്പോള്‍ പഠിക്കുന്ന മലയാളസാഹിത്യം ആറുമാസത്തെ ഒറ്റ പേപ്പറായി ചുരുക്കിയിരിക്കുകയാണെന്നും മലയാളഭാഷയുടെ പഠനസമയം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആധുനിക കേരള നിര്‍മിതിയില്‍ പങ്കുവഹിച്ച സാഹിത്യകൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു പുറത്തേക്കു പോകും. മലയാളസാഹിത്യത്തെ മാത്രമല്ല ഇംഗ്ളീഷ്‌ ഉള്‍പ്പെടെ എല്ലാ ഭാഷകളുടെ സാഹിത്യത്തെയും പുതിയ പരിഷ്കരണത്തില്‍ അവഗണിച്ചിരിക്കുകയാണ്‌. മലയാളഭാഷയും സാഹിത്യവും ബിരുദതലത്തില്‍ എല്ലാവര്‍ക്കും നിര്‍ബന്ധവിഷയമാക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം മാത്രമായി നേരിടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്‌ എന്ന്‌ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തമിഴ്‌,കന്നഡ,തെലുങ്കു ഭാഷകള്‍ക്കായി അതതു സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകള്‍ ഉണ്ടായിരിക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ്‌ മാതൃഭാഷാപഠനത്തിനായി ഇത്തരമൊരു സംവിധാനമില്ലാത്തത്‌ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട മലയാളം സര്‍വകലാശാല സ്ഥാപിക്കണമെന്ന മറ്റൊരു നിവേദനവും മുഖ്യമന്ത്രിക്ക്‌ നല്‍കി.

2 comments:

  1. നിവേദനം സമര്‍പ്പിച്ച് സംസാരിച്ചപ്പോള്‍ മുഖ്യന്ത്രിയും വകുപ്പുമന്ത്രിയും എന്തു പറഞ്ഞു എന്നറിയാന്‍ താല്പര്യമുണ്ട് എന്താണ് ഈ വിഷയത്തില്‍ അവര്‍ ൈക്കൊള്ളാന്‍ പോകുന്ന നടപടി എന്ന് മനസ്സിലാക്കാന്‍ അതു സഹായകമാകും.

    ReplyDelete
  2. ഈ മലയാളത്തെയൊക്കെ നിലനിർത്തൽ കഷ്ടപ്പാടുതന്നെ,അല്ലേ മനോജേ:)
    ഞാൻ വെറുതേ പറഞ്ഞതാണേ,തല്ലല്ലേ:)

    ReplyDelete