Tuesday, May 19, 2009

മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കുന്നതിനെതിരെ മലയാളവേദി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,

രക്ഷാധികാരി.

ഡോ.പി. പവിത്രന്‍,

കോ-ഓര്‍ഡിനേറ്റര്‍.

മലയാളവേദി.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്‌

2009 ജൂലൈയില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കുന്നതിനായി കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദതല പുന:സംഘടനയില്‍ ഭാഷാസാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതിനെതിരെ ഡോ.സുകുമാര്‍ അഴീക്കോട്‌, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സാറാ ജോസഫ്‌, ഡോ.എം.ആര്‍ രാഘവവാര്യര്‍,സുഗതകുമാരി,സേതു, എം.എന്‍.കാരശ്ശേരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ബി ഹൃദയകുമാരി, ഡി.വിനയചന്ദന്‍, കെ.പി.ശങ്കരന്‍, പന്മന രാമചന്ദ്രന്‍ നായര്‍, ഡോ. ടി. ബി. വേണുഗോപാലപണിക്കര്‍ തുടങ്ങിയ പ്രമുഖസാഹിത്യ-സാംസ്കാരിക നായകരും ഭാഷാസ്നേഹികളുമുള്‍പ്പെടെ ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പുവെച്ച ഒരു നിവേദനം സമര്‍പ്പിക്കുകയാണ്‌.

ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള മാര്‍ഗരേഖ നിലവിലുള്ള ഭാഷാസാഹിത്യപഠനത്തിന്റെ മണ്ഡലത്തെ വളരെയേറെ ചുരുക്കിയിരിക്കുന്നു. രണ്ടാംഭാഷയെന്ന നിലയില്‍ ഇപ്പോള്‍ രണ്ടുവര്‍ഷം മൂന്നു പേപ്പറിലായി പഠിക്കാനുള്ള സാഹിത്യം ആദ്യത്തെ ആറുമാസത്തേക്കുള്ള ഒരു പേപ്പര്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മലയാളസാഹിത്യത്തിന്റെ ഭാവുകത്വത്തെ നിര്‍ണയിച്ച കൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു വെളിയിലേക്കു പോകും. ആധുനിക കേരളത്തെ നിര്‍മിക്കുന്നതില്‍ നമ്മുടെ സാഹിത്യകൃതികള്‍ വഹിച്ച പങ്ക്‌ അങ്ങേക്ക്‌ അറിവുള്ളതാണല്ലോ. അതിനാല്‍ അവയെ പാഠ്യപദ്ധതിയില്‍ നിന്ന്‌ ഒഴിവാക്കുന്ന തരത്തിലുള്ള ഒരു പരിഷ്കരണം ഉണ്ടാവുകയെന്നാല്‍ കേരളം നടന്നുവന്ന വഴികളെ പുതുതലമുറയില്‍ നിന്ന്‌ മറച്ചുപിടിക്കുക എന്നാണല്ലോ അര്‍ത്ഥം. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനുശേഷം വന്നത്‌ ഇത്തരത്തിലുള്ള പരിഷ്കരണമാണെന്നത്‌ ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്‌. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു;

1. രണ്ടാം ഭാഷയെന്ന നിലയില്‍ മലയാളത്തിന്‌ ഇന്ന്‌ നിലവിലുള്ള പഠനസമയം പൂര്‍ണമായും മലയാളഭാഷാസാഹിത്യപഠനത്തിനുതന്നെ തിരിച്ചു നല്‍കുക.

2. സാഹിത്യ-സൌന്ദര്യാത്മകവിഷയങ്ങളെ കേവലം പ്രയോജനാത്മക യുക്തിയില്‍ നോക്കിക്കാണുന്ന സമീപനത്തില്‍ മാറ്റംവരുത്തുക. അതിനെ ആധുനികകേരളത്തിന്റെ നിര്‍മ്മിതിയുടെ അടിസ്ഥാനങ്ങളിലൊന്നായി തിരിച്ചറിയുന്ന സമീപനം കയ്യൊഴിയാതിരിക്കുക.

3.മാതൃഭാഷാസാഹിത്യപഠനം സ്വയം ആഴത്തിലുള്ള സാമൂഹ്യബോധത്തെയും വിമര്‍ശനാവബോധത്തെയും പ്രതിനിധീകരിക്കുന്നതാണ്‌. അതിനാല്‍ മലയാളഭാഷയും സാഹിത്യവും നിര്‍ബന്ധവിഷയമെന്ന നിലയില്‍ എല്ലാ വിദ്യാര്‍ത്ഥികളും പഠിക്കാനുള്ള സാഹചര്യമൊരുക്കുക. ഇക്കാര്യത്തില്‍ അങ്ങയുടെ അടിയന്തരമായ ശ്രദ്ധയും ഇടപെടലുമുണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. വിശ്വസ്തതയോടെ

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.പി. പവിത്രന്‍

തിരുവനന്തപുരം

12. 05. 2009

No comments:

Post a Comment