Tuesday, May 26, 2009

ആശങ്കകള്‍ തുടരുന്നു

2009 മെയ് പന്ത്രണ്ടാം തീയതി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ വിവിധസര്‍വകലാശാലകളുടെ പ്രതിനിധികളും ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറിയും പങ്കെടുത്ത മീറ്റിങ്ങില്‍ തയ്യാറാക്കിയ പരിഷ്ക്കരിച്ച രൂപരേഖയുടെ അനുബന്ധം ഒന്നും അനുബന്ധം രണ്ടും നോക്കുക.

അനുബന്ധം രണ്ടില്‍ മൂന്നാം പേജിലെ 4.5 ല്‍ കോമണ്‍ കോഴ്സുകളുടെ ഘടന വിശദമാക്കിയിരിക്കുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍:

1. ഇന്നു നിലവിലുള്ള രീതിയില്‍‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയുമായി സങ്കല്പിക്കപ്പെട്ട വിഷയങ്ങളുടെ സ്ഥാനത്തു പുതുതായി വരുന്ന കോമണ്‍ കോഴ്സുകളുടെ എണ്ണം പത്തുതന്നെ.
ആദ്യത്തെ 4 കോഴ്സുകള്‍ ഇംഗ്ലീഷ് ഭാഷാ കോഴ്സുകളാണ്.
അഞ്ചും ആറും, ഇംഗ്ലീഷ് ഒഴിച്ചുള്ള ‘അഡീഷണല്‍ ലാങ്ഗ്വേജ്’ കോഴ്സുകള്‍.
ഏഴു മുതല്‍ പതിന്നാലു വരെയുള്ള ജനറല്‍ കോഴ്സുകളില്‍‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നാലു കോഴ്സുകള്‍.

2. ആദ്യത്തെ 4 കോഴ്സുകള്‍ നിര്‍ബന്ധിതമായി പഠിക്കേണ്ടവയാണ്. മലയാളമുള്‍പ്പെടെ ബാക്കി ഭാഷകള്‍‍ വരുന്ന അഞ്ചും ആറും കോഴ്സുകളും നിര്‍ബന്ധിതംതന്നെ. എന്നാല്‍ ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷകളില്‍നിന്നു തെരഞ്ഞെടുക്കാവുന്ന ഇന്നത്തെ രീതിതന്നെ തുടര്‍ന്നിരിക്കുന്നു. അതായത് ഇപ്പോഴുള്ള ‘രണ്ടാം ഭാഷ’യുടെ അവസ്ഥതന്നെ. മാത്രമല്ല, ആ സ്ഥാനത്തുണ്ടായിരുന്ന ഭാഷാസാഹിത്യവിഷയങ്ങളില്‍ പകുതി ജനറല്‍ കോഴ്സുകളിലേക്കു മാറ്റിയ അവസ്ഥയ്ക്കും വ്യത്യാസമൊന്നുമില്ല.

3. പിന്നെ 8 ജനറല്‍ കോഴ്സുകളില്‍നിന്നു തെരഞ്ഞെടുക്കുന്ന നാലെണ്ണം കൂടി കുട്ടികള്‍ പഠിക്കണം. അതില്‍ മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെ പരിധിയില്‍ വരുന്ന കോഴ്സുകള്‍ക്കാണ് മുന്‍‌തൂക്കം.

പറഞ്ഞുവന്നത് മലയാളപഠനം ഇപ്പോഴുള്ള അവസ്ഥയില്‍നിന്നുതന്നെ ആവുന്നത്ര കുറയ്ക്കുന്ന ആദ്യരൂപരേഖയില്‍നിന്ന് ഇതിന് ഒരു വ്യത്യാസവുമില്ല എന്നുതന്നെയാണ്. കൂടാതെ മറ്റൊന്നുകൂടിയുണ്ട്.ജനറല്‍ കോഴ്സുകളുടെ കാര്യത്തില്‍ അതാതു കോളേജിന്റെ തലത്തില്‍ നിലവില്‍‌വരുന്ന മോനിട്ടറിങ്ങ് കമ്മിറ്റിക്കാണ് ‘റ്റീച്ചിങ് വര്‍ക്ക്’ വിഭജിച്ചു നല്‍‌കുന്നതിനുള്ള അധികാരം. ഇതാകട്ടെ, അതതു കോളേജില്‍ നിലനില്‍‌ക്കുന്ന ‘സ്റ്റാഫ് പാറ്റേണി’നനുസരിച്ചാണ് നിര്‍ണയിക്കപ്പെടുന്നത്. അതായത് മലയാള‍വിഭാഗത്തിന്റെ പരിധിയില്‍‌വരുന്ന പരിമിതമായ കോഴ്സുകള്‍ പോലും അതില്‍ പരിഗണിക്കപ്പെടണമെന്നു യാതൊരു നിര്‍ബന്ധവുമില്ല.

ഇതുവരെ ഇക്കാര്യത്തിലുണ്ടായ മുഴുവന്‍‌ പ്രതിഷേധങ്ങള്‍ക്കും ഒരു വിലയും കല്പിക്കാത്ത തരത്തില്‍ രൂപപ്പെടുത്തിയ പുതിയ രൂപരേഖയോട് ഇനിയും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ രൂപപ്പെട്ടിട്ടുള്ള വിവിധ മലയാളവേദികളുടെയും മറ്റു ഭാഷാസ്നേഹികളുടെയും അടിയന്തിരമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

Tuesday, May 19, 2009

മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കരുത്‌- മലയാളവേദി മുഖ്യമന്ത്രിക്ക്‌ ഭീമഹരജി നല്‍കി



കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദ പുന:സംഘടന സാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതാണ്‌ എന്നു കാണിച്ച്‌ ഡോ.സുകുമാര്‍ അഴീക്കോട്‌, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സേതു, ഡോ.എം.ആര്‍.രാഘവവാര്യര്‍, സാറാ ജോസഫ്‌, സുഗതകുമാരി,ഹൃദയകുമാരി, ഡോ.ടി.ബി.വേണുഗോപാലപ്പണക്കര്‍ തുടങ്ങി സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരും ഭാഷാസ്നേഹികളുമുള്‍പ്പെടുന്ന ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പിട്ട ഭീമഹരജി കേരളമുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചു. മലയാളവേദി രക്ഷാധികാരി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.പവിത്രന്‍, തിരുവനന്തപുരം മലയാളവേദിയുടെ ചെയര്‍മാന്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, കണ്‍വീനര്‍ അജയപുരം ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്നാണ്‌ ഹരജി നല്‍കിയത്‌. രണ്ടുവര്‍ഷങ്ങളിലായി മൂന്നു പേപ്പറിലായി ഇപ്പോള്‍ പഠിക്കുന്ന മലയാളസാഹിത്യം ആറുമാസത്തെ ഒറ്റ പേപ്പറായി ചുരുക്കിയിരിക്കുകയാണെന്നും മലയാളഭാഷയുടെ പഠനസമയം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആധുനിക കേരള നിര്‍മിതിയില്‍ പങ്കുവഹിച്ച സാഹിത്യകൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു പുറത്തേക്കു പോകും. മലയാളസാഹിത്യത്തെ മാത്രമല്ല ഇംഗ്ളീഷ്‌ ഉള്‍പ്പെടെ എല്ലാ ഭാഷകളുടെ സാഹിത്യത്തെയും പുതിയ പരിഷ്കരണത്തില്‍ അവഗണിച്ചിരിക്കുകയാണ്‌. മലയാളഭാഷയും സാഹിത്യവും ബിരുദതലത്തില്‍ എല്ലാവര്‍ക്കും നിര്‍ബന്ധവിഷയമാക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം മാത്രമായി നേരിടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്‌ എന്ന്‌ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തമിഴ്‌,കന്നഡ,തെലുങ്കു ഭാഷകള്‍ക്കായി അതതു സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകള്‍ ഉണ്ടായിരിക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ്‌ മാതൃഭാഷാപഠനത്തിനായി ഇത്തരമൊരു സംവിധാനമില്ലാത്തത്‌ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട മലയാളം സര്‍വകലാശാല സ്ഥാപിക്കണമെന്ന മറ്റൊരു നിവേദനവും മുഖ്യമന്ത്രിക്ക്‌ നല്‍കി.


മാതൃഭൂമി 14. 05. 2009

മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കുന്നതിനെതിരെ മലയാളവേദി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,

രക്ഷാധികാരി.

ഡോ.പി. പവിത്രന്‍,

കോ-ഓര്‍ഡിനേറ്റര്‍.

മലയാളവേദി.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്‌

2009 ജൂലൈയില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കുന്നതിനായി കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദതല പുന:സംഘടനയില്‍ ഭാഷാസാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതിനെതിരെ ഡോ.സുകുമാര്‍ അഴീക്കോട്‌, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സാറാ ജോസഫ്‌, ഡോ.എം.ആര്‍ രാഘവവാര്യര്‍,സുഗതകുമാരി,സേതു, എം.എന്‍.കാരശ്ശേരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ബി ഹൃദയകുമാരി, ഡി.വിനയചന്ദന്‍, കെ.പി.ശങ്കരന്‍, പന്മന രാമചന്ദ്രന്‍ നായര്‍, ഡോ. ടി. ബി. വേണുഗോപാലപണിക്കര്‍ തുടങ്ങിയ പ്രമുഖസാഹിത്യ-സാംസ്കാരിക നായകരും ഭാഷാസ്നേഹികളുമുള്‍പ്പെടെ ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പുവെച്ച ഒരു നിവേദനം സമര്‍പ്പിക്കുകയാണ്‌.

ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള മാര്‍ഗരേഖ നിലവിലുള്ള ഭാഷാസാഹിത്യപഠനത്തിന്റെ മണ്ഡലത്തെ വളരെയേറെ ചുരുക്കിയിരിക്കുന്നു. രണ്ടാംഭാഷയെന്ന നിലയില്‍ ഇപ്പോള്‍ രണ്ടുവര്‍ഷം മൂന്നു പേപ്പറിലായി പഠിക്കാനുള്ള സാഹിത്യം ആദ്യത്തെ ആറുമാസത്തേക്കുള്ള ഒരു പേപ്പര്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മലയാളസാഹിത്യത്തിന്റെ ഭാവുകത്വത്തെ നിര്‍ണയിച്ച കൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു വെളിയിലേക്കു പോകും. ആധുനിക കേരളത്തെ നിര്‍മിക്കുന്നതില്‍ നമ്മുടെ സാഹിത്യകൃതികള്‍ വഹിച്ച പങ്ക്‌ അങ്ങേക്ക്‌ അറിവുള്ളതാണല്ലോ. അതിനാല്‍ അവയെ പാഠ്യപദ്ധതിയില്‍ നിന്ന്‌ ഒഴിവാക്കുന്ന തരത്തിലുള്ള ഒരു പരിഷ്കരണം ഉണ്ടാവുകയെന്നാല്‍ കേരളം നടന്നുവന്ന വഴികളെ പുതുതലമുറയില്‍ നിന്ന്‌ മറച്ചുപിടിക്കുക എന്നാണല്ലോ അര്‍ത്ഥം. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനുശേഷം വന്നത്‌ ഇത്തരത്തിലുള്ള പരിഷ്കരണമാണെന്നത്‌ ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്‌. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു;

1. രണ്ടാം ഭാഷയെന്ന നിലയില്‍ മലയാളത്തിന്‌ ഇന്ന്‌ നിലവിലുള്ള പഠനസമയം പൂര്‍ണമായും മലയാളഭാഷാസാഹിത്യപഠനത്തിനുതന്നെ തിരിച്ചു നല്‍കുക.

2. സാഹിത്യ-സൌന്ദര്യാത്മകവിഷയങ്ങളെ കേവലം പ്രയോജനാത്മക യുക്തിയില്‍ നോക്കിക്കാണുന്ന സമീപനത്തില്‍ മാറ്റംവരുത്തുക. അതിനെ ആധുനികകേരളത്തിന്റെ നിര്‍മ്മിതിയുടെ അടിസ്ഥാനങ്ങളിലൊന്നായി തിരിച്ചറിയുന്ന സമീപനം കയ്യൊഴിയാതിരിക്കുക.

3.മാതൃഭാഷാസാഹിത്യപഠനം സ്വയം ആഴത്തിലുള്ള സാമൂഹ്യബോധത്തെയും വിമര്‍ശനാവബോധത്തെയും പ്രതിനിധീകരിക്കുന്നതാണ്‌. അതിനാല്‍ മലയാളഭാഷയും സാഹിത്യവും നിര്‍ബന്ധവിഷയമെന്ന നിലയില്‍ എല്ലാ വിദ്യാര്‍ത്ഥികളും പഠിക്കാനുള്ള സാഹചര്യമൊരുക്കുക. ഇക്കാര്യത്തില്‍ അങ്ങയുടെ അടിയന്തരമായ ശ്രദ്ധയും ഇടപെടലുമുണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. വിശ്വസ്തതയോടെ

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.പി. പവിത്രന്‍

തിരുവനന്തപുരം

12. 05. 2009