Tuesday, April 21, 2009

മലയാളവേദിസംസ്ഥാന തലയോഗം -തൃശ്ശൂര്‍‌‍ 2009 ഏപ്രില്‍ 19

മലയാളവേദി എന്ന പേരില്‍ ഇപ്പോള്‍ മലയാളത്തിനുവേണ്ടിയുള്ള കൂട്ടായ്മകള്‍ നിലവില്‍ വരുന്നതിനുള്ള അടിയന്തിര സാഹചര്യം ഇപ്പോഴത്തെ ബിരുദ പുനസംഘടനയാണെങ്കിലും പ്ളസ്‌ റ്റു തലത്തില്‍ രണ്ടുവര്‍ഷം മുമ്പ്‌ മലയാളം പഠിക്കേണ്ടതില്ലെന്ന നിലപാട്‌ വന്നപ്പോള്‍ത്തന്നെ ആലോചിച്ചിരുന്ന കാര്യമാണ്‌ ഇത്തരമൊരു സമിതിയുടെ ആവശ്യകത. ചിലയിടങ്ങളില്‍ അക്കാലത്തുതന്നെ പ്ളസ്‌ റ്റു അധ്യാപകരുടെ മുന്‍കയ്യില്‍ ഇത്തരം കൂട്ടായ്മകള്‍ രൂപപ്പെട്ടിരുന്നു.

കേരളപാഠ്യപദ്ധതി ചട്ടക്കൂട്‌ 2007 ( കെ സി എഫ്‌ 2007)ലെ കരടുനിര്‍ദ്ദേശത്തിനെതിരേ

കേരളപാഠ്യപദ്ധതി ചട്ടക്കൂട്‌ 2007 ന്റെ കരടു നിര്‍ദ്ദേശത്തില്‍ പ്ളസ്‌ റ്റു തലത്തില്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിക്കേണ്ടതില്ലെന്ന നിലപാട്‌ ഉണ്ടായിരുന്നു. ഈ നിലപാട്‌ തിരുത്തുന്നതിനു വേണ്ടി പ്ളസ്‌ റ്റു തലത്തിലുള്ള അധ്യാപകര്‍ മുന്‍കയ്യെടുത്ത്‌ 2007 മെയ്‌ മുതല്‍ ആഗസ്ത്‌ വരെയുള്ള കാലയളവില്‍ കണ്ണൂര്‍‍ സെന്റ്‌ മൈക്കിള്‍സ്‌ സ്കൂളിലും കോഴിക്കോട്‌ സാമൂതിരി ഹൈ‌ സ്കൂളിലും മലപ്പുറത്ത്‌ തേഞ്ഞിപ്പാലത്ത്‌ കാലിക്കറ്റ്‌ സര്‍വകലാശാലാ പരിസരത്തും പാലക്കാടും വിവിധയോഗങ്ങള്‍ ചേരുകയും അഭിപ്രായരൂപീകരണം നടത്തുകയും ചെയ്തു. അതിന്റെ വിവിധ യോഗങ്ങളില്‍ എം.ടി.വാസുദേവന്‍ നായര്‍, ഡോ.എം .ആര്‍. രാഘവവാര്യര്‍, റഷീദ്‌ കണിച്ചേരി,ആഷാ മേനോന്‍, ഡോ.പി.കെ.തിലക്‌ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. തൃശ്ശൂരിലെ പ്ളസ്‌ റ്റു തലത്തിലെ അധ്യാപകര്‍ മുന്‍കയ്യെടുത്ത്‌ ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്ന ഒപ്പുശേഖരണം നടത്തുകയും സാമൂഹ്യസാംസ്കാരികരംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെയുള്ളവരുടെ ഒപ്പു ശേഖരിച്ച്‌ വിദ്യാഭ്യാസ മന്ത്രിക്ക്‌ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ആ നിര്‍ദ്ദേശത്തില്‍നിന്നു സര്‍ക്കാര്‍ പിറകോട്ടുപോകുകയും മലയാളഭാഷയുള്‍പ്പെടെയുള്ള ഭാഷകളുടെ പഠനം പ്ളസ്‌ റ്റു തലത്തില്‍ നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ കരടു രേഖ

ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ബിരുദപഠനവുമായി ബന്ധപ്പെട്ടുള്ള കരടുരേഖ കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസുകളുടെ മുന്‍കയ്യില്‍ കോളജ്‌ അധ്യാപകരെ വിളിച്ചുചേര്‍ത്ത്‌ ചര്‍ച്ച ചെയ്ത്‌ അംഗീകരിപ്പിക്കാനുള്ള നീക്കമാണ്‌ ഇക്കഴിഞ്ഞ മാസങ്ങളില്‍ നടന്നത്‌.

സര്‍വകലാശാലാ അക്കാദമിക സമിതികളുടെ സ്വയം ഭരണത്തിനു നേരെയുള്ള വെല്ലുവിളി ഈ സമീപനത്തിലുണ്ട്‌ എന്നതിനു പുറമേ ഈ നിര്‍ദ്ദേശങ്ങളില്‍ ഭാഷാപഠനത്തിനു പൊതുവെയും സാഹിത്യപഠനത്തിനു വിശേഷിച്ചും പ്രാധാന്യം കുറച്ചിരിക്കുകയുമാണ്‌. അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടാത്ത മട്ടില്‍ അവര്‍ക്ക്‌ പിരീഡുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പഠിപ്പിക്കേണ്ട വിഷയങ്ങളില്‍നിന്ന്‌ ഭാഷാസാഹിത്യപഠനത്തിന്റെ മേഖല കുറച്ചിരിക്കുകയും അതിനു‌ പകരം മറ്റു വിഷയങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയുമാണ്‌. രണ്ടുവര്‍ഷങ്ങളിലായി പഠിപ്പിച്ചിരുന്ന സാഹിത്യം ഇപ്പോള്‍ ആറു മാസം വരുന്ന ഒറ്റ സെമസ്റ്ററില്‍ ഒതുക്കിയിരിക്കുകയാണ്‌. ഭാവിയില്‍ ഇത്‌ അധ്യാപകരുടെ എണ്ണത്തെയും ബാധിക്കുന്ന മട്ടിലായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരേ വിവിധ ബോര്‍ഡ്‌ യോഗങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായി. തൃശ്ശൂരില്‍ കേരളവര്‍മ കോളജില്‍ നടന്ന കാലിക്കറ്റ്‌ സര്‍വകലാശാലയുടെ മലയാളം ബോര്‍ഡ്‌ വിളിച്ചുകൂട്ടിയ യോഗത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ മൂന്ന് അധ്യാപകര്‍ യോഗം ബഹിഷികരിക്കുകയുണ്ടായി.

മലയാളവേദികളുടെ രൂപീകരണം

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പഠനത്തിനു സംഭവിക്കുന്ന ശോഷണം കേവലം അധ്യാപകരുടെ തൊഴില്‍ പ്രശ്നം മാത്രമല്ല, കേരളത്തെ ഒരു ജനാധിപത്യസമൂഹമായി നിലനിര്‍ത്തുന്ന അടിത്തറയെത്തന്നെ ബാധിക്കുന്ന കാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്‌ പൊതുസമൂഹത്തിലേക്ക്‌ ഈ പ്രശ്നം ഉയര്‍ത്തപ്പെട്ടത്‌. ഭാഷാസ്നേഹികള്‍, സാഹിത്യസാംസ്കാരിക പ്രവര്‍ത്തകര്‍, സ്കൂള്‍ തലം മുതല്‍ സര്‍വകലാശാലാതലം വരെ മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ എന്നിവരുടെ മുന്‍കയ്യില്‍ പ്രാദേശിക വേദികള്‍ രൂപീകരിച്ച്‌ ജനശ്രദ്ധയില്‍ ഈ പ്രശ്നംകൊണ്ടുവരികയും അവരെക്കൂടി ഈ പ്രശ്നത്തില്‍ പങ്കാളികളാക്കുകയുമാണ്‌ ചെയ്തത്‌.

1. പൊന്നാനി

ഈ നിലയിലുളള ആദ്യത്തെ വേദിയുടെ രൂപീകരണം 2009 മാര്‍ച്ച്‌ 21 നു മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ചേര്‍ന്നു. പി പി രാമചന്ദ്രന്‍ , സി അശോക്‌ കുമാര്‍, ഡോ.ഷംഷാദ്‌ ഹുസൈന്‍, ഡോ.എല്‍,സുഷമ തുടങ്ങിയവര്‍ പങ്കാളികളായാണ്‌ അവിടെ സമിതി രൂപീകരിച്ചത്‌.

2. പേരാമ്പ്ര

മാര്‍ച്ച്‌ 21 നുതന്നെ കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്ര സി കെ ജി ഗവ കോളജില്‍ യോഗം നടന്നു. ഡോ.സി.ജെ .ജോര്‍ജ്‌, ഡോപി.സോമനാഥന്‍, എ പ്രദീപ്‌ കുമാര്‍, വി,ബാബുരാജ്‌ തുടങ്ങിയവര്‍ പങ്കാളികളായ യോഗമാണ്‌ അവിടെ നടന്നത്‌.

3. വടകര

മാര്‍ച്ച്‌ 22 നു വടകരയില്‍ ന്യൂ സാഗര്‍ കോളജില്‍ അറുപതോളം പേര്‍ പങ്കെടുത്ത യോഗം നടന്നു. കല്‍പറ്റ നാരായണന്‍, വീരാന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച്‌ മലയാളവേദിയെന്ന പേരില്‍ ഡോ.കെ.എം.ഭരതന്‍ കണ്‍വീനറായി ഏഴംഗ പ്രവര്‍ത്തകസമിതിയുള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുത്തു. സമിതി 27 നു വൈകുന്നേരം വടകര ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം ചേരുകയും പൊതുജനങ്ങളില്‍നിന്ന്‌ ഈ പ്രശ്നത്തില്‍ നൂറു കണക്കിന്‌ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തു.

4. കൊയിലാണ്ടി

മാര്‍ച്ച്‌ 29 നു കൊയിലാണ്ടി ഗവ.ബോയ്സ്‌ ഹൈ‌ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്‌ പി.സുരേഷ്‌ കണ്‍വീനറായി സമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസതലത്തില്‍ മാത്രമല്ല പ്രാഥമിക വിദ്യാഭ്യാസ തലം മുതല്‍തന്നെ മലയാളപഠനത്തില്‍ മാറ്റങ്ങളുണ്ടാക്കിയ ഗുണദോഷങ്ങള്‍ പരിശോധിക്കപ്പെടണമെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ അധ്യാപകര്‍ സ്വയം ആത്മപരിശോധനയ്ക്കും തയ്യറാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

5. കോഴിക്കോട്‌

ഏപ്രില്‍ 3 നു കോഴിക്കോട്‌ മോഡല്‍ സ്കൂളില്‍ ചേര്‍‌ന്ന‍ യോഗത്തില്‍ ഡോ. എം എന്‍ കാരശ്ശേരി, പ്രൊഫ.കെ.വി. തോമസ്‌ എന്നിവരുള്‍പ്പെടെ മുപ്പതോളം പേര്‍ സംബന്ധിച്ചു. ഡോ.കെ.എം.ഭരതന്‍ വിഷയം അവതരിപ്പിച്ചു. ഡോ.പി വി പ്രകാശ്‌ ബാബു കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു.പതിനൊന്നംഗ പ്രവര്‍ത്തകസമിതിക്കും രൂപം നല്‍കി.

6. കോട്ടയം

ഏപ്രില്‍ 5 നു കോട്ടയം ബസേലിയസ്‌ കോളജില്‍വെച്ചു നടന്ന യോഗത്തില്‍ വെച്ച്‌ മനോജ്‌ കുറൂര്‍‌‍ കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു. ഡോ.പി. പവിത്രന്‍, ഡോ. പി. ഗീത, എ. വി. ശ്രീകുമാര്‍, ഡോ. എസ്. എസ്. ശ്രീകുമാര്‍, എം. ആര്‍. രേണുകുമാര്‍, രേഖാരാജ്, ജി. ഉഷാകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ സെക്രട്ടറി പ്രൊഫ.തോമസ് ജോസഫ്‌ യോഗത്തില്‍ സംബന്ധിക്കുകയും ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ നയം വിശദീകരിക്കുകയും ചെയ്തു. വിശദീകരണത്തെ യോഗത്തില്‍ സംബന്ധിച്ച മറ്റംഗങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും സംവാദത്തിനു‌ കാണിച്ച സന്നദ്ധതയെ സ്വാഗതം ചെയ്തു. സര്‍വകലാശാലാ സമിതികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ പുന:പരിശോധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ്‌ തോമസ്‌ ജോസഫ്‌ പറഞ്ഞത്‌. എന്നാല്‍ പ്രായോഗികതലത്തില്‍ അത്‌ സംഭവിക്കുന്നില്ലെന്ന കാര്യം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

7. തിരുവനന്തപുരം

ഏപ്രില്‍ 10 ന്‌ തിരുവനന്തപുരത്ത്‌ ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ തുടങ്ങി മുപ്പതോളം പേര്‍ പങ്കെടുത്തു. കേരളസര്‍വകലാശാലയുടെ മലയാളം ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.സ്റ്റീഫന്‍, അംഗം ഡോ.രമാഭായിയമ്മ എന്നിവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. അധ്യാപകരുടെ തൊഴില്‍ സമയം കുറയുന്നില്ലെങ്കിലും ഭാഷാസാഹിത്യവിഷയങ്ങള്‍ക്ക്‌ പുതിയ പരിഷ്കരണത്തില്‍ സ്ഥാനം കുറച്ചതില്‍ യോഗം പ്രതിഷേധിക്കുകയും ഈ പരിഷ്കരണത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് ‌ആവശ്യപ്പെടുകയുംചെയ്തു. ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ ചെയര്‍മാനും അജയപുരം ജ്യോതിഷ്‌ കുമാര്‍ കണ്‍വീനറുമായി മലയാളവേദി രൂപീകരിച്ചു.

മാനന്തവാടി, ആലുവ, കണ്ണൂര്‍‌‍, മൂവാറ്റുപുഴ, ആലപ്പുഴ, പാലക്കാട്‌, തൃശ്ശൂര്‍‌‍ എന്നിവിടങ്ങളിലും വേദി രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്‌. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും നിലനില്‍പുമായി ബന്ധപ്പെട്ട വിശാല തലങ്ങളിലാണ്‌ സമിതികള്‍ നിലവില്‍വരുന്നത്‌. ഭാഷാ സ്നേഹികള്‍, സ്കുള്‍ പ്ളസ്‌ റ്റു കോളജ്‌ സര്‍വകലാശാലാ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ സമിതികള്‍ രൂപപ്പെടുന്നത്‌. ഈ സമിതികളുടെ പ്രതിനിധികളും സമിതികള്‍ രൂപീകരിച്ചിട്ടില്ലാത്ത ഇടങ്ങളില്‍ നിന്നുള്ള ഭാഷാസ്നേഹികളും അധ്യാപകരും ഗവേഷകരും മറ്റും ഉള്‍പ്പെടുന്ന സംസ്ഥാനതലയോഗമാണ്‌ ഏപ്രില്‍ 19 നു തൃശ്ശൂരില്‍ ചേര്‍ന്നത്‌.

മലയാളവേദി സംസ്ഥാനതലയോഗം തൃശ്ശൂര്‍‌‍ ഏപ്രില്‍ 19

തൃശ്ശൂരിലെ കേരളസംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തില്‍ 2009 ഏപ്രില്‍ 19 നു ചേര്‍ന്ന യോഗത്തില്‍ 37 പേര്‍‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തവര്‍: വി. ജി.തമ്പി, പി.രാമന്‍,ഗീത, പി.പവിത്രന്‍, റോസി തമ്പി, സോമനാഥന്‍ പി, ടി വി സജീവ്‌, കെ.എം.ഭരതന്‍, ഷംഷാദ്‌ ഹുസൈന്‍, ബിലു സി നാരായണന്‍, ആര്‍ സുരേഷ്‌, വി.അശോക്‌ കുമാര്‍, പി.സുരേഷ്‌, വി.പി.മാര്‍ക്കോസ്‌, ജോസഫ്‌ കെ ജോബ്‌, എ.പ്രദീപ്‌ കുമാര്‍, പി വി പ്രകാശ്‌ ബാബു, സജീവ്‌ പി വി, കെ.വി.സലീന, വി.ബാബുരാജ്‌, ഇ.ദിനേശന്‍, ഹേമ ജോസഫ്‌, എം.ആര്‍ മഹേഷ്‌, പി.മധുസൂദനന്‍, സി.വി.സുധീര്‍, സി ആദര്‍ശ്‌, അണിമ വി പി, കെ പി രാജേഷ്‌, രൂപേഷ്‌ ഒ ബി, രമേശന്‍ പി, പ്രദീപന്‍ എം.വി, അജിത കെ, അമ്പിളി എ ആര്‍, പ്രദീപ്‌കുമാര്‍ എന്‍ വി, വി അബ്ദുള്‍ ലത്തീഫ്‌, കെ.എം.ഭരതന്‍, ഹരി പി, ഷിജു ആര്‍, ഹരി പി.

ബിരുദതലപുന:സംഘടന- ഭാവിപരിപാടികള്‍

1. ബിരുദതലപുന:സംഘടനയിലെ മലയാളഭാഷാസാഹിത്യങ്ങളോടുള്ള അവഗണനയ്ക്കെതിരെയുള്ള ഒപ്പുശേഖരണം ഏപ്രില്‍ 30 നു മുമ്പ്‌ പൂര്‍ത്തിയാക്കണം. മെയ്‌ ആദ്യവാരത്തില്‍ തിരുവനന്തപുരത്തു‌ വെച്ച്‌ പത്രസമ്മേളനം നടത്തണം. ഒപ്പിട്ട നിവേദനം മന്ത്രിക്ക്‌ നല്‍കണം.

2. അതതു പ്രദേശങ്ങളില്‍ മലയാളവേദികള്‍ ചര്‍ച്ചകളും സെമിനാറുകളും നടത്തുക.

3. അനുകൂലമായ തീരുമാനമില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുക.

മലയാളവേദിയുടെ പരിപ്രേക്ഷ്യം

1. മലയാളം മാധ്യമമായുള്ള വിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുക.

2. മലയാള ഭാഷാസാഹിത്യപഠനം ഇംഗ്ളീഷ്‌ മാധ്യമമായതുള്‍പ്പെടെ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കുക.

3. മലയാള ഭാഷാസാഹിത്യപഠനം എല്ലാ തലങ്ങളിലും ഇന്നു നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുക.

4. വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളത്തെ വികസിപ്പിക്കുന്നതിനുള്ള അടിയന്തിര ശ്രമങ്ങള്‍ നടത്തുക.

മലയാളവേദിക്ക്‌ പ്രവര്‍ത്തക സമിതി

മലയാളവേദിക്ക്‌ സംസ്ഥാനതലത്തില്‍ ഒരു പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ഇനി രൂപപ്പടുന്ന പ്രാദേശിക തലത്തിലുള്ള മലയാളവേദികളുടെ കണ്‍വീനര്‍മാരും പ്രവര്‍ത്തക സമിതി അംഗങ്ങളാകും. സംസ്ഥാനതല പ്രവര്‍ത്തക സമിതി നിലനില്‍ക്കെത്തന്നെ പ്രാദേശിക വേദികള്‍ക്ക്‌ സ്വതന്ത്രമായ പഠനപ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പരിപാടികളുമായി മുന്നോട്ടുപോകാവുതാണ്‌. അടിയന്തിര സാഹചര്യങ്ങളില്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ളതായിരിക്കും പ്രവര്‍ത്തക സമിതി.
അംഗങ്ങള്‍: പി രാമന്‍, പി സുരേഷ്‌, മനോജ്‌ കുറൂര്‍‌‍, കെ.എം. ഭരതന്‍, ടി വി സജീവ്‌, വി അശോക്‌ കുമാര്‍, പി വി പ്രകാശ് ബാബു, എ പ്രദീപ്‌ കുമാര്‍, ആര്‍ സുരേഷ്‌, അജയപുരം ജ്യോതിഷ്‌ കുമാര്‍, ജോസഫ്‌ ജോബ്‌, അജിത കെ, ഹേമ ജോസഫ്‌, രൂപേഷ്‌ ഒ ബി.
കോ- ഓര്‍ഡിനേറ്റര്‍‌: പി പവിത്രന്‍

നവംബര്‍ ഒന്നിനു മലയാളവേദി സംസ്ഥാനതല കണ്‍വെന്‍ഷന്‍‌

‍കേരളത്തിലും പുറത്തുമുള്ള മലയാളഭാഷാസ്നേഹികളെയും പ്രവര്‍ത്തകരെയും ആകെ പങ്കെടുപ്പിച്ചു കൊണ്ട്‌ 2009 നവംബര്‍ ഒന്നിനു സംസ്ഥാന തല കണ്‍വെന്‍ഷന്‍ നടത്താനും തൃശ്ശൂര്‍‍ സമ്മേളനം തീരുമാനിച്ചു.

No comments:

Post a Comment